പമ്പ: ഇന്ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അടിയന്തിരഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ് ലിസ്റ്റ് തയാറായി. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതൽ പമ്പ വരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹിൽടോപ്, ത്രിവേണി പാലം, പമ്പ കെഎസ്ആർടിസി സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ ശ്യാം അറിയിച്ചു.
സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും.